Friday, September 11, 2009

ലക്ഷ്മണരേഖ

വട്ടത്തിലാണെന്‍ പൊക്കം
വട്ടത്തിലാണെന്‍ വീതി
വട്ടത്തിലാണെന്‍ ചത്വരവും
നടന്നു നോക്കി, ഓടി നോക്കി
ചാടിക്കടന്നു നോക്കി
വട്ടം വൃത്തമായി നീണ്ടു നിവര്‍ന്നങ്ങനെ
സീതയും മറിയവും കദീജയും
മുന്നിലും പിറകിലുമല്ലാതെ വൃത്തത്തിലായി
മൂലകളില്ലാ വൃത്തം വലയങ്ങളായി വലുതായി
ചതുരത്തിന് മൂലകളുണ്ട് ത്രികോണത്തിനും
മൂലകളില്‍ ഗുരുത്വാകര്‍ഷണം കുറവെന്ന് ശാസ്ത്രം
ഭേദിക്കാം മൂലകളെ പതുങ്ങിയിരിക്കാം മൂലകളില്‍
പക്ഷേ ശാസ്ത്രം പഠിച്ച ലക്ഷ്മണന്‍
വരഞ്ഞത് ലക്ഷണമൊത്ത വൃത്തം

ആസ്പത്രിയിലേക്ക്

അടിത്തറ- മേല്പുര സിദ്ധാന്തങ്ങളിലില്‍ നിന്ന്
ഗ്രാംഷിയിലേക്കും പിന്നെ ലകാനിലേക്കും
ആരോ പിറുപിറുത്തു, കഥയിലേക്ക് വരാത്തതെന്ത്?
നെഞ്ചകത്തുനിന്നുയരുന്നു ഒരു തിര നോവ്
പൊങ്ങിത്താണ് ഒരു നിമിഷം ശാന്തമായി
പത്തുകഥകളും ആകാംക്ഷ നിറഞ്ഞ മുഖങ്ങളും മുന്നില്‍
ശകുന്തളയുടെ കഥയില്‍ നിന്ന് രണ്ടും മൂന്നും കഥകളിലേക്ക്
അടിച്ചുയരുന്ന തിരമാല
വീണുടയുന്നു, വീണ്ടുമടുത്തത്
നെറ്റിയിലുതിരുന്ന വിയര്പ്പു തുള്ളികള്‍
കഥ നാല്, ജ്യോതിര്‍മയിയുടേത്
ഈ പുതു കഥകള്‍ക്കന്തൊരു പെണ്മ
കണ്ണിലിരുട്ട്... തിരകള്‍... തിരകള്‍...
ഏഴാം കഥയിലേക്ക്...
പത്ത് ഇനിയുമകലെ
കുഴഞ്ഞിരിക്കുന്പോള്‍ എംഎന്‍ വിജയന്‍റെ
മരണത്തെ അനുസ്മരിച്ചൂ നിരൂപകന്‍
വെള്ള, മഞ്ഞ, കറുപ്പ്
വേദനയുടെ പുതുലഹരികള്‍
ഇരുളില്‍ ഇലകള്‍ കൊഴിഞ്ഞുകൊണ്ടേയിരുന്നു
അകലെ അമ്മേ എന്ന പിന്‍വിളി
നാവിലേക്കിറ്റുന്ന അമൃതബിന്ദു.

മറകള്‍

ചില്ലുജാലകത്തിനപ്പുറം തിളയ്ക്കുന്ന കടല്‍
കണ്ണടകളില്‍ തിരയിളകുന്ന നിഴല്‍ക്കൂത്ത്
തിരകള്‍ തിറകൊട്ടുന്പോള്‍
തെയ്യം കെട്ടിയാടുന്നിരുവര്‍
തൊടാനൊരു നുണുങ്ങ് നൊന്പരം
കേള്‍ക്കാനൊരു സരോദ്
പിടഞ്ഞുണരുന്ന മിന്നല്‍പ്പിണരുകള്‍
പുതുഗന്ധത്തില്‍ കുതറിത്തെറിക്കുന്ന പുല്‍നാന്പുകള്‍
മഴയിലുതിരുന്ന കണിക്കൊന്നകള്‍
പിരിയുന്നിടത്ത് കൂടിച്ചേരുന്ന പ്രവാഹങ്ങള്‍
പുറംതിരിയുന്പോളിടയ്ക്കൊരു വെയില്‍ക്കീറ്
ഞാനും നീയും
കോടാനുകോടി സൂര്യതേജസ്സുകള്‍ക്കുമപ്പുറം
പിറന്നുവീണ ജീവബിന്ദുക്കള്‍