Monday, August 8, 2011

കൈകേയി

എന്നുമൊരു സ്വപ്നാടനക്കാരി
പേരു പോലും മറന്നവൾ
പ്രണയം കവിതയാക്കിയോൾ
താരാകീർണ്ണരാവുപോൽ മനോഹരി
ഭരതനെക്കാളുമേറെ രാമനെ സ്നേഹിപ്പോൾ
ചക്രവാകിനിയെപ്പോൽ പതിയുടെ നിഴലായോൾ.

പായുന്നൂ കുതിരകൾ വായൂമാർഗ്ഗേണെ
താണ്ടിടുന്നൂ രഥം വിമാനവേഗത്തിൽ
ഛിന്നമായി ശത്രുക്കൾ ഒന്നൊഴിയാതെ
കബന്ധങ്ങൾ,ശിരസ്സുകൾ...നാലുപാടും
പെയ്തൂ രുധിരം മാരി കണക്കെ.
രഥാക്ഷം മുറിഞ്ഞു പോയെന്നാകിലും
ചൂണ്ടുവിരലാൽ കൈകേയി രഥാക്ഷമായി
നൊന്തുകടയുന്നുണ്ട് ചൂണ്ടുവിരലെന്നാകിലും
നോക്കിനിന്നുപോയവൾ വിജയസൂര്യനെ
പാതികൂമ്പിയൊരാമ്പൽ കണക്കെ.
ലഭിച്ചൂ ജയഹേതുവായോൾക്ക്
രാജസമ്മാനമായൊരു മൺകുടുക്ക;
കുടുക്കയിൽ രണ്ടു പൊൻനാണയവും.

രാവുകൾ അടിച്ചുകുളിച്ചു പകലുകളായതും

പകലുകൾ നടന്നു കിതച്ചു രാവുകളായതും
അറിഞ്ഞില്ലവൾ,കിനാവുണ്ടു വളർന്നവൾ
അറിഞ്ഞില്ലവൾ,അരങ്ങേറും മന്ത്രണങ്ങൾ
മന്ത്രിപ്പുകൾ,കാര്യവിചാരങ്ങളൊന്നുമേ.

ഒരുനാളവൾ ഞെട്ടിയുണർന്നു കണ്ടു
ഉയർന്നു പറക്കും കൊടിതോരണങ്ങൾ
നിരന്നു നിൽക്കും അക്ഷൌണിപ്പടകൾ
ചെകിടടപ്പിക്കും പടഹധ്വനികൾ,ചെണ്ട-
മേളങ്ങൾ,വാദ്യഘോഷങ്ങൾ......................
വന്നു നിറഞ്ഞൂ മഹർഷികൾ,സന്യാസികൾ
പൊങ്ങീ മന്ത്രധ്വനികൾ കടലലയായി
നൂപുരങ്ങൾ ചിരിച്ചുല്ലസിച്ചു അകത്തളങ്ങളിൽ
പട്ടുടയാടകൾ വാരിവിതറീ പൊൻവെളിച്ചം
മിനുക്കുന്നൂ കാഞ്ചനകങ്കണാദിമാലകളും.
പാറിനിന്നൂ അയോദ്ധ്യഏഴുനിറങ്ങളും
വാരിയണിഞ്ഞൊരു യുവതിയെപ്പോലെ.

ഇലയനക്കമില്ല ചുറ്റും
ഇമയനക്കമില്ല ചാരത്ത്
നിറങ്ങളുടെ നൃത്തമില്ല
പട്ടുടയാടകളുടെ മിനുസ്സമില്ല
പ്രണയമോതും കുറിമാനങ്ങളില്ല
മകൻ ഭരതനില്ല,രാമനും.
ഇരുട്ടുകൊണ്ട് തഴുതിട്ട്
നിശബ്ദതകൊണ്ടോടു മേഞ്ഞ നിലവറ
പകച്ചുപോയവൾ,സ്വപ്നാടനക്കാരി
ചുട്ടുപഴുത്തൂ ചൂണ്ടുവിരൽ കൈകേയിക്ക്
കലമ്പീ പൊൻനാണയങ്ങൾ മൺകുടുക്കയിൽ.

കണ്ണു ചുവന്നൂ ഗാത്രം വിറച്ചൂ
നേത്രജ്വാലയാൽ തീ പിടിച്ചൂ ശീലകൾക്ക്
നിഴലുകൾ അകന്നൂ മൌഢ്യം മാഞ്ഞൂ
പിടഞ്ഞുണർന്നൂ ചക്രവാകപ്പിട
എറിഞ്ഞുടച്ചവളാ മൺകുടുക്ക
പതിച്ചൂ നാണയങ്ങൾ വിജയിതൻ പാദങ്ങളിൽ.

മന്ത്രങ്ങൾ പാതി മുറിഞ്ഞു
യാഗാഗ്നികൾ കെട്ടു പോയി
ചിതറിപ്പോയീ കൊടിതോരണങ്ങൾ
ഒച്ചയടഞ്ഞു പോയീ നൂപുരധ്വനികൾക്ക്
വേപഥുപൂണ്ട താരകമൊളിച്ചൂ കടലിന്നാഴത്തിൽ
നടന്നുപോയി യുഗങ്ങൾ കാലൊച്ചയില്ലാതെ
മന്നവനോ,മോഹിച്ചു വീണവനിയിൽ നിശ്ചേതനായി.




Friday, July 22, 2011

കൈകേയി

കൈകേയി
കൈകേയി എന്നുമൊരു സ്വപ്നാടനക്കാരി
പ്രണയത്തൂവലാൽ കവിത കുറിക്കുവോൾ സ്വന്തമായൊരു പേരില്ലാത്തോൾ താരാകീർണരാവു പോൽ മനോഹരി ഭരതനെക്കാളുമേറെ രാമനെ സ്നേഹിച്ചവൾ ചക്രവാകപ്പിട പോൽ പതിയുടെ നിഴലായവൾ. പായുന്നൂ കുതിരകൾ വായൂമാർഗ്ഗേണ
താണ്ടിടുന്നൂ ദൂരം വിമാനവേഗത്തിൽ
ഛിന്നമായി ശത്രുക്കൾ ഒന്നൊഴിയാതെ
കബന്ധങ്ങൾ,ശിരസ്സുകൾ നാലുപാടും
പെയ്തൂ രുധിരം മാരി കണക്കെ.
രഥാക്ഷ കീലം മുറിഞ്ഞു പോയതും
ചൂണ്ടുവിരലാൽ കൈകേയി കീലമായതും
അറിഞ്ഞില്ല ദേവമിത്രം ദശരഥൻ.
*
നൊന്തു കടയും വേദന മറന്ന്
നോക്കി നിന്നു പോയവൾ
ജയിച്ചവന്റെ ഹർഷാരവങ്ങളെ
പാതികൂമ്പിയൊരാമ്പൽ കണക്കെ.
*
ദിനങ്ങളേറെ കഴിഞ്ഞൊരു നാൾ
നൽകീ നൃപനവൾക്കൊരു സമ്മാനം
ഒരു മൺകുടുക്ക;രണ്ടു പൊൻനാണയവും.
*
രാവുകൾ അടിച്ചു കുളിച്ചു പകലുകളായതും
പകലുകൾ നടന്നും കിതച്ചും രാവുകളായതും
അറിഞ്ഞില്ല കൈകേയി,കിനാവുണ്ടു വളർന്നവൾ
രാജസദസ്സുകളിൽ, അന്തപുരങ്ങളിൽ നടക്കും
മന്ത്രണങ്ങൾ,മന്ത്രങ്ങൾ, അവളറിഞ്ഞില്ലൊന്നും *
ദിനങ്ങളേറെ കഴിഞ്ഞൊരു നാൾ
നൽകീ നൃപനവൾക്കൊരു സമ്മാനം
ഒരു മൺകുടുക്ക;രണ്ടു പൊൻനാണയവും.
*
രാവുകൾ അടിച്ചു കുളിച്ചു പകലുകളായതും
പകലുകൾ നടന്നും കിതച്ചും രാവുകളായതും
അറിഞ്ഞില്ല കൈകേയി,കിനാവുണ്ടു വളർന്നവൾ
രാജസദസ്സുകളിൽ, അന്തപുരങ്ങളിൽ നടക്കും
മന്ത്രണങ്ങൾ,മന്ത്രങ്ങൾ, അവളറിഞ്ഞില്ലൊന്നും.
*
ഒരു നാൾ ഞെട്ടിയുണർന്നവൾ കണ്ടൂ
ഉയർന്നു പറക്കുന്ന കൊടിതോരണങ്ങൾ
നിരന്നു നിൽക്കും അക്ഷൌഹിണിപ്പടയെ
ചെകിടടപ്പികും പടഹധ്വനികൾ,ചെണ്ട-
മേളങ്ങൾ,വാദ്യഘോഷങ്ങൾ.
വന്നു നിരന്നൂ മഹർഷിവര്യർ,സന്യാസികൾ
പൊങ്ങീ മന്ത്രധ്വനികൾ കടലലപോലെ.
അന്തപ്പുരത്തിലവൾ കണ്ടൂ
തിടുക്കത്തിൽ കുറവു തീർക്കും പട്ടുടയാടകൾ
കാഞ്ചനകങ്കണാദി ആഭരണങ്ങളും.
പാറിനിന്നൂ അയോദ്ധ്യ നിറങ്ങളേഴും
പൂശിയൊരു യുവതിയെപോലെ.
*
ചുട്ടു പഴുത്തൂ ചൂണ്ടുവിരൽ
കലമ്പീ നാണയങ്ങൾ കുടുക്കയിൽ
എവിടെയെൻ പ്രീയതമൻ?
എവിടെയെൻ പൊന്നു മകൻ?
ആരവനെയയച്ചു ദൂതിനായിത്ര ദൂരം?
പകച്ചു പോയി കൈകേയി.
ആരുമില്ലാ ചാരത്ത്; മന്ഥരയല്ലാതാരും
ആരുമൊന്നും പറഞ്ഞതില്ല; മന്ഥരയല്ലാതാരും.
*
കണ്ണു ചുവന്നൂ ഗാത്രം വിറച്ചൂ കൈകേയിക്ക്
നേത്ര ജ്വാലയാൽ തീ പിടിച്ചു തിരശ്ശീലകൾക്ക്
ഉറയൂരും സർപ്പം പോലവൾ ഉറഞ്ഞു തുള്ളീ
എറിഞ്ഞുടച്ചവൾ ആ മൺക്കുടുക്ക
ചെന്നു പതിച്ചു ആ നാണയങ്ങളാ-
ജയിച്ചവന്റെ പാദങ്ങളിൽ.
*
നൂപുരധ്വനികൾ തൻ ഒച്ചയടഞ്ഞു
യുഗങ്ങൾ നടന്നു പോയി കലൊച്ച കേൾപ്പിക്കാതെ
ചിതറിപ്പോയി കൊടിതോരണങ്ങൾ
പേടിച്ചരണ്ട താരകങ്ങൊളിച്ചു കടലിനടിയിൽ
*
മന്നവൻ മോഹിച്ചു വീണാനവനിയിൽ
രാമനോ അയോദ്ധ്യയെ അടവിയെന്നു
നണ്ണി ഭരിച്ചൂ പതിന്നാലു വത്സരം മോദമോടെ.